നിരീശ്വരൻ – “ബ്രഹ്മ സത്യം ജഗത് മിഥ്യ”

എല്ലാം ഒരേയൊരു ഉണ്മയുടെ പ്രത്യക്ഷീകരണം ആണ് എന്ന ശങ്കര വാദത്തോട് ശാസ്ത്രീയമായി പിന്തുണ പുറപ്പെടുവിച്ച് “നിരീശ്വരനിലൂടെ” (2017 കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ authored by James Vj) റോബർട്ടോ പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എൻറെ ബോധത്തെയും പിടിച്ചുകുലുക്കി, ഞാനീ പറഞ്ഞതിന് ഒട്ടും തന്നെ അതിശയോക്തി ഇല്ല. ‘ഈ കാണുന്നതും കേൾക്കുന്നതും ആയ ലോകം ഇന്ദ്രിയങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുള്ളതാണ്. ഇതേ ലോകത്തെ മറ്റൊരു രൂപത്തിലും ഭാവത്തിലും കാണുന്ന ജീവികൾക്ക് അതായിരിക്കും സത്യം. എല്ലാ ആപേക്ഷികതയും ഒഴിയുന്നതിനെ മാത്രമേ സത്യം എന്ന് പറയാനാവൂ. അത് ഊർജ്ജ നില മാത്രമാണ്. ഇന്ദ്രിയ ലോകത്ത് വ്യത്യസ്തമായ തോന്നിയതെല്ലാം അടിസ്ഥാന നിലയിൽ ഒരേയൊരു ഊർജ്ജം, അതുതന്നെയാണ് ശങ്കരന്റെ ബ്രഹ്മം. ഊർജ്ജം തന്നെയാണ് ബോധവും’

വേശ്യയുടെ മൂടുപടമഴിഞ്ഞ ജാനകിയുടെ നെറ്റിയിൽ ഒരു പതിഞ്ഞ മുത്തം നൽകി റോബർട്ടോ പിന്നെയും പറഞ്ഞു, “നീ വേശ്യയല്ല, പുണ്യവതിയാണ്”

ഈശ്വര വിശ്വാസത്തെ ചോദ്യം ചെയ്ത് അതിൻറെ ഉന്മൂലനം ലക്ഷ്യംവെച്ച് നിരീശ്വരനെ സ്ഥാപിക്കാൻ ഒരുമ്പെട്ട യുക്തിവാദത്തിന്റെ മാത്രം കഥ അല്ല നിരീശ്വരൻ. വിശ്വാസവും അവിശ്വാസവും അടിസ്ഥാനപരമായി ഒന്നുതന്നെയെന്ന് തിരിച്ചറിയാതെ പോയ ‘ആഭാസ’ന്മാരുടേയും (സ്വയം ആഭാസന്മാർ എന്ന വിളിപ്പേരിട്ട ആൻറണിയും ഭാസ്കരനും സഹീറും), വാരിവലിച്ച് പിന്നിൽ എവിടെയോ ഇട്ടിരിക്കുന്ന തൻറെ നഷ്ട ജീവിതത്തെക്കുറിച്ച് ഒരു മതിപ്പുകേടും ഇപ്പോൾ തോന്നാത്ത ജാനകി എന്ന വേശ്യയുടേയും, അനുമതി തേടുമ്പോൾ പോലും മേഘയുടെ വിസമ്മതം കേൾക്കാൻ കൊതിച്ച സുധ എന്ന പാവം സ്ത്രീയുടേയും, നിലനിൽപ്പിനോട് പൊരുതി തോറ്റ ഇന്ദ്രജിത്ത് എന്ന നിസ്സഹായനായ ഒരു മനുഷ്യന്റേയും, വിചാരങ്ങളുടെ റെസണൻസ് നടത്തി ഇന്ദ്രജിത്തിനെ അബോധത്തിൽ നിന്നും ഉണർത്താൻ ഒരുമ്പെട്ട റോബർട്ടോ എന്ന ശാസ്ത്രജ്ഞന്റേയും, അതീതത്തെ ഇത്തിരി ഇടങ്ങളിൽ തളച്ചിടാൻ ശ്രമിച്ച വേറെ ഒത്തിരി പേരുടെയും കഥയാണ്.

ഈ കഥയെ കുറച്ചു വാക്കുകളിലൂടെ റിവ്യൂ ചെയ്യാൻ കഴിയുന്നില്ല, അങ്ങനെ ചെയ്താൽ അത് പത്തടി മാറി നിൽക്കുകയുള്ളൂ. ശ്ലീലവും അശ്ലീലവും ഒന്ന് തന്നെ എന്ന് പറയുമ്പോഴും കൃത്യമായ അതിർവരമ്പുകളിട്ട് തൊടുത്തു വിടുന്ന പദപ്രയോഗങ്ങൾ കഥാകൃത്തിന്റെ ഭാഷാനൈപുണ്യം എടുത്തുകാട്ടുന്നു. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സൈക്കോളജിക്കലും സയൻറിഫിക്കലു മായ ഒരുപിടി കാര്യങ്ങൾ നിറഞ്ഞതാണ് ഈ നോവൽ.

സൂക്ഷ്മങ്ങളുടെ ലോകത്ത് വിഹരിക്കുന്ന എൻറെ ചിന്താ തരംഗങ്ങളും ഈ നോവലിന്റെ ആത്മാംശത്തെ ഉൾക്കൊണ്ടു മന്ത്രിക്കുന്നു ,

‘സത്യവും മിഥ്യയും ഒന്നുതന്നെയെന്ന്,
ബോധവും അബോധവും ഒന്നുതന്നെയെന്ന്,
ശൂന്യവും നിറവും ഒന്നുതന്നെയെന്ന്,
ഭൂതവും ഭാവിയും ഒന്നുതന്നെയെന്ന്,
ശ്ലീലവും അശ്ലീലവും ഒന്നുതന്നെയെന്ന്.’

എനർജിയും മാസ്സും ബന്ധിപ്പിക്കുന്നസമവാക്യം, E=MC^2 പണ്ടു പറഞ്ഞു പഠിച്ചപ്പോഴും അത് രണ്ടും സത്യത്തിൽ ഒന്നു തന്നെയാണെന്നുള്ള വിദൂര സാധ്യത പോലും അന്ന് എൻറെ മനസ്സിൽ ഉണ്ടായിരുന്നില്ല. അന്ന് ഞാൻ പഠിച്ചു വെച്ചിരുന്ന ഐൻസ്റ്റീന്റെ ഇക്വേഷൻ വൺ എമംഗ് ദി മെനി അദർ ഇക്വേഷൻസ് മാത്രമായേ ഞാൻ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് എന്താണ് ഊർജ്ജം, എന്താണ് ബോധം എന്ന് തുടങ്ങുന്ന എൻറെ ചെറിയ ചെറിയ അന്വേഷണങ്ങൾ ആ സമവാക്യത്തിൽ വന്നു മുട്ടി നിൽക്കുമ്പോൾ മാത്രമാണ് സത്യത്തിൽ അതിന്റെ വ്യാപ്തി അനിർവചനീയം ആണെന്ന് ഞാൻ തിരിച്ചറിയുന്നത്. ശങ്കരവാദം പരാമർശിച്ചുകൊണ്ട് റോബർട്ടോ സയൻറിഫികലി ഈ നോവലിൽ പറയുന്ന കാര്യങ്ങളും അത് തന്നെയാണ്.

മനസ്സടുപ്പമുള്ളവരുടെ ചിന്തകളിലെ കമ്പനവും, സ്വാഭാവികത നിലനിർത്താനുള്ള പ്രകൃതിയുടെ തുലനവും, തുടക്കവും ഒടുക്കവും ഇല്ലാത്ത ആത്മാവിൻറെ നിത്യതയും, ജീവനോടെ ഇരുന്ന് സ്വന്തം ശ്വാസനില പൂജ്യം ആക്കുന്നവന്റെ ത്രികാലജ്ഞാനവും, ഒളി മറകൾ ഇല്ലാതായവർക്കിടയിൽ തീവ്രമായി നിലനില്ക്കുന്ന സ്നേഹബന്ധവും, ബോധം രേഖീയത വെടിഞ്ഞ് സമാന്തരങ്ങളിലേക്ക് സഞ്ചരിക്കുന്ന അപൂർവ്വാവസ്ഥയും നിറഞ്ഞ ഈ നോവൽ എൻറെ സംശയങ്ങളെ ഏറെക്കുറെ ദൂരീകരിക്കുന്നു, ചിന്തകളെ ക്രോഡീകരിക്കുന്നു. പൊരുൾ ഉണർത്താൻ പ്രകൃതി പറഞ്ഞയച്ച സംവേദനങ്ങൾ (കഥാകൃത്തിന്റെ വാക്കുകൾ തൽക്കാലം ഞാൻ കടമെടുക്കട്ടെ) തന്നെയാണ് എനിക്ക് ഈ നോവലും.

അനന്തതയിലേക്ക് പരക്കുന്ന ശൂന്യാകാശത്തിൽ വിഹരിക്കാൻ ഏറെ കൊതിച്ചിരുന്ന ഞാനിന്നറിയുന്നു സൂക്ഷ്മ ങ്ങളുടെ ലോകത്ത് അഥവാ ക്വാണ്ടം വേൾഡിൽ ഉള്ളതും ഈ ശൂന്യാകാശം തന്നെയെന്ന്. എനിക്ക് എന്നും അനിശ്ചിതത്വത്തിന്റെ ലഹരി പകർന്നിട്ടുള്ള ക്വാണ്ടം വേൾഡും കോസ്മിക് വേൾഡും കോൺഷ്യസ്നെസ്സും ആഫ്റ്റർ ഡെത്ത് വേൾഡും ഒരേയൊരു സത്യത്തെ പ്രതിധ്വനിക്കുന്നത് പോലെ തോന്നുന്നു , “ബ്രഹ്മസത്യം ജഗത് മിഥ്യ” എന്ന ഏറ്റവും വലിയ സത്യം.

Big salute to the great author Vj James

ലേയ്ക്ക – യാദൃശ്ചികമായ് എന്‍റെ വഴിയില്‍ വന്ന നിമിത്തം

‘ലേയ്ക്കയെ തിരിച്ചു വിളിക്കാനുള്ള സാങ്കേതിക വിദ്യ അന്നുണ്ടായിരുന്നെങ്കില്‍…’ മനുഷ്യന്‍റെ ബഹിരാകാശ യാത്രയ്ക്കുള്ള ചവിട്ടുപടിയൊരുക്കി ശൂന്യതയില്‍ നിത്യവിശ്രമംകൊള്ളുന്ന ലേയ്ക്കയെന്ന മിണ്ടാപ്രാണിയോട് തോന്നാവുന്ന അനുകമ്പക്കപ്പുറം ആ തോന്നലിനെ വളരാന്‍ ഞാന്‍ അനുവദിച്ചില്ലായിരുന്നു കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ.

‘മയക്കത്തിലൂടെ ഒരു സുഖ മരണം’, അതു ആ പട്ടി അറിഞ്ഞുപോലുമില്ലെങ്കില്‍ പിന്നെ ഞാനെന്തിനു വിഷമിക്കണം എന്ന ന്യായീകരണവും ചാര്‍ത്തിക്കൊടുത്തു എന്‍റെ ആ തോന്നലിനു അകമ്പടിയായി. എന്നിട്ടും യാദൃശ്ചികമായ് സയന്‍സ് മാഗസിനുകളിലോ മറ്റേതെങ്കിലും മീഡിയകളിലോ അതിന്‍റെ പേര് കേള്‍ക്കുമ്പോള്‍ നായീകരണമില്ലാത്ത ഒരു വിള്ളല്‍ മനസ്സില്‍ വീഴുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നിട്ടുപോലും ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ആ നാമം ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയില്ല. നോക്കിയിരുന്നെങ്കില്‍ വി ജെ ജെയിംസ് എന്ന ബഹിരാകാശശാസ്ത്രഞ്ജന്‍റെ ‘ലേയ്ക്ക’ വായിക്കാന്‍ ഞാന്‍ ഇത്രയേറെ വര്‍ഷങ്ങള്‍ വൈകില്ലായിരുന്നു. (വായിച്ചിട്ടും ഇങ്ങനെ ഒരു ആസ്വാദനം എഴുതി മുഴുമിപ്പിക്കാന്‍ പിന്നേയും മാസങ്ങള്‍ എടുത്തു, എത്ര എഴുതിയിട്ടും വാക്കുകള്‍ക്ക് അപര്യാപ്തത തോന്നിയതിനാല്‍.)

പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും അറിയണ്ടായിരുന്നെന്നും ഇടക്കൊക്കെ തോന്നിപ്പോവുന്നു (‘ഡെനിസോവിച്ചുമായുള്ള കൂടികാഴ്ച്ച നടക്കാതിരുന്നെങ്കില്‍’ അങ്ങിനെ ചിലപ്പോഴെങ്കിലും ആശിച്ചുപോയിരുന്നെന്നു കഥാകൃത്ത് ബുക്കില്‍ പറയുന്നപോലെ). കാരണം ലെയ്ക്കയ്ക്ക് ഒരിക്കലും സുഖമരണം ആയിരുന്നില്ല എന്ന അറിവ് തന്നെ. ഇന്‍സുലേഷന്‍ സംവിധാനത്തിലുള്ള കേടുപാടുകള്‍ നിമിത്തം ലെയ്ക്കയുടെ കാനിസ്റ്ററിനുള്ളിലെ താപവും ഹ്യുമിഡിറ്റിയും അസഹ്യമാം വിധം പെരുകി അവള്‍ പരിഭ്രാന്തയായ് വെന്തു മരിക്കയാണുണ്ടായത്.

“കുതറാനും ഓടി രക്ഷപ്പെടാനും സമ്മതിക്കാത്ത തന്‍റെ ബന്ധനത്തില്‍ നിന്നും മുക്തയാവാന്‍ അവള്‍ കഠിനമായ്‌ ശ്രമിച്ചു. ആകാശ ശൂന്യതയിലിരുന്നു ഭീതിയോടെയും വേദനയോടെയും അവള്‍ ഭൂമിക്കു നേരെ കുരച്ചുകൊണ്ടിരുന്നു. ഏതാനും സമയം കഴിഞ്ഞപ്പോള്‍ മൂന്നാം ഭ്രമണത്തിനു ശേഷം കുരച്ചതും ഹൃദയം മിടിച്ചതുമുള്‍പ്പെടെ ലെയ്ക്കയെ സംബന്ധിച്ച സിഗ്നലുകള്‍ പൂര്‍ണ്ണമായും നിലച്ചു.” കഥാകൃത്തിന്‍റെ വാക്കുകള്‍ ആ മരണത്തിന്‍റെ ഭീകരതയെ കൃത്യമായ് വരച്ചുകാട്ടുന്നു.

‘ലെയ്ക്കയും ലെയ്ക്കയോട് താദാത്മ്യപ്പെട്ട പ്രിയങ്ക (ഡെനിസോവിച്ചിന്‍റെ പ്രിയപുത്രി) എന്ന നാലുവയസ്സുകാരിയും ഒരു പക്ഷെ ഇന്നും ശൂനാകാശത്ത് ഉണ്ടാകുമോ..’ രാത്രിയുടെ അകാശ വിസ്മയങ്ങളില്‍ കണ്ണുംനട്ട് ഇരിക്കുമ്പോള്‍ ഒരുവേള ഞാനറിയാതെ അവരും എന്‍റെ ദൃഷ്ടിപഥത്തിലൂടെ കടന്നുപോകുന്നുണ്ടാവാം..

ഹൃദയം ഹൃദയത്തോട് സംവേദിച്ച രഹസ്യം ശൂന്യമായ കളത്തില്‍ കുറിച്ചിട്ട കഥാകൃത്തിന്‍റെ കല്‍പ്പനാചാതുര്യവും അതിനുമപ്പുറത്തേക്ക് സൂക്ഷ്മമായ നിമിത്തങ്ങളെ പോലും തിരിച്ചറിയാനുള്ള നിപുണതയും ശൂന്യാകാശത്തെ എന്തിനെന്നില്ലാതെ എന്നും പ്രണയിച്ച എന്‍റെ ചിന്താ തരംഗങ്ങള്‍ക്ക് ഒരു പുതിയ വെളിച്ചം തരുന്നു. പല രാത്രികളിലും  എന്‍റെ  സ്വപ്നത്തില്‍ വരുന്ന ശൂന്യതയിലെ നിറവു എന്താണെന്ന് ഇപ്പോള്‍ ഏറെക്കുറെ ഞാന്‍ അറിയുന്നു.

ഫെര്‍മിയോണ്‍സും ബോസോണ്‍സും പിന്നെ അന്തര്‍ലീനമായ സത്യങ്ങള്‍ നിരവധിയും ചേര്‍ന്ന ഈ പ്രപഞ്ചത്തിന്‍റെ അടിത്തട്ടില്‍ നിതാന്തമായ ശൂന്യതയുണ്ട്. അവിടെ ലെയ്ക്കയും പ്രിയങ്കയും ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും, ശൂന്യതയിലെ നിറവായി..