Unknown's avatar

About പാർവ്വണേന്ദു

Dandelion

ഓടിയൊളിക്കാനും വേണം ഒരു ധൈര്യം

ഓടിയൊളിക്കാൻ ഉള്ളതല്ല ജീവിതം നേരിടാൻ ഉള്ളതാണ് എന്ന് വീരസ്യം പറയാം. പക്ഷേ ഓടിയൊളിക്കാനും വേണം ഒരു ധൈര്യം, എല്ലാം ഇട്ടെറിയാനുള്ള ധൈര്യം , കടപ്പാടുകളും കർമ്മങ്ങളും വിസ്മരിക്കാൻ ഉള്ള ധൈര്യം. അതുകൊണ്ട് ഓടിയൊളിക്കുന്നവർ ഭീരുക്കൾ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല.

അത് മാത്രവുമല്ല ഓടണോ നിക്കണോ എന്ന തീരുമാനം തീർത്തും വ്യക്തിപരം അല്ലേ..

അല്ലെങ്കിലും ജീവിതവും മരണവും രണ്ടല്ലല്ലോ… പ്രാപഞ്ചിക സ്കെയിലിൽ നോക്കിയാൽ ഒരു ആയുസ്സ് മുഴുവൻ ജീവിക്കുന്നതും ഒരു ദിവസം മാത്രം ജീവിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസം ഇരിക്കുന്നു. സൂക്ഷ്മത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ രണ്ടും ഒന്നുതന്നെ. പക്ഷേ വികാരങ്ങൾ ബുദ്ധിക്കും മീതെ വലംവയ്ക്കുമ്പോൾ

“ഡിറ്റാച്ച്മെന്റ് എഗൈൻസ്റ് വിൽ ഈസ് പെയിൻ ഫുൾ.”

നിന്നിൽ നിറയുന്നു ഞാൻ

നിന്‍റെ പുല്ലാങ്കുഴലില്‍ ചേര്‍ന്നലിയാന്‍

കൊതിച്ചു ഞാനീ താഴ്വാര സന്ധ്യയില്‍

ഈ നീലരാവിലേകയായ് വിടര്‍ന്നു ഞാന്‍

നിന്‍ താരകചേതനയിലലിയുവാനെന്നും.

സന്ധ്യ വരും മുമ്പേ അസ്തമിച്ച പകൽ

ആഗ്രഹമുണ്ടെങ്കിലും ആവശ്യമില്ലാത്തിടത്ത് അവൾക്കിനി തുടരാനാകില്ല. അവൾ പതിയെ നടന്നകന്നു, ഇനി ഒരു മടങ്ങിവരവ് ഇല്ലാത്തവിധം. അത് പ്രതീക്ഷിച്ചിരുന്ന അവന് അവളുടെ യാത്ര ഒരു ആശ്വാസം ആയി തോന്നി.

അസ്തമയം ആയി എന്ന തിരിച്ചറിവ് സന്ധ്യക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് ഒരിക്കലും പകലിനു ചിന്തിക്കാൻ കഴിയില്ല അഥവാ ചിന്തിച്ചാലും നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി, സൂര്യൻ ജ്വലിച്ചു നിൽക്കുന്ന പകലിനു മുമ്പിൽ പ്രകടമാവുകയും ഇല്ല

സന്ധ്യ വരുന്നതിനു മുമ്പേ അസ്തമയം തേടിയ പകൽ ആയി മാറി അവൻ. പതിയെ അത് അവൻ തിരിച്ചറിഞ്ഞു തുടങ്ങി. നഷ്ടങ്ങളുടെ വ്യാപ്തി കൈവിട്ടു കളയും മുമ്പ് ആരും പൂർണ്ണമായ് ഉൾക്കൊള്ളാറില്ലല്ലോ…
രാത്രി അവൻ സൂര്യനെ അന്വേഷിച്ച് യാത്ര തുടങ്ങി, അടുത്ത പകൽ ജൻമത്തിലെങ്കിലും കണ്ടുമുട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുകൊണ്ട്

സ്വാശ്രയമേ സുരക്ഷ

നീ മുഴുവനാണ്
അരയോ മുറിയോ അല്ല
പിന്നെന്തിനാണ് നിന്നെ
പൂർണ്ണയാക്കാൻ മറ്റൊരാൾ

നിസ്സഹായത

എല്ലാരേം മനസ്സിലാക്കുന്നതാ സത്യത്തിൽ നിസ്സഹായത. സ്വന്തം കാര്യത്തിനോട് മാത്രം നീതി പുലർത്താൻ കഴിയുന്നവർ ഭാഗ്യവാൻമാർ😏

വെൽക്കം ടു സ്ട്രീറ്റ് ലൈബ്രറി

“വെൽക്കം ടു സ്ട്രീറ്റ് ലൈബ്രറി” ഇങ്ങനെ ഒരു മെസ്സേജ് ഏതെങ്കിലും തെരുവുകളിൽ നിങ്ങളെ സ്വാഗതം ചെയ്തു നിന്നിട്ടുണ്ടോ.. സ്ട്രീറ്റ് ലൈബ്രറികൾ നമുക്ക് ഇവിടെ അത്ര പോപ്പുലർ അല്ലെങ്കിലും കൊൽക്കത്തയിലെ തെരുവുകളിൽ ഇത് വളരെ കോമൺ ആയ ഒരു കാര്യമാണ്.ഈ സ്ട്രീറ്റ് ലൈബ്രറികൾ എന്താണെന്നല്ലേ.. തെരുവിലുള്ള ലൈബ്രറികൾ തന്നെ. ലൈബ്രേറിയൻ ഇല്ലാത്ത ലൈബ്രറികൾ .. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാവുന്ന പുസ്തകശാലകൾ.. അനുമതി തേടാതെ പുസ്തകങ്ങൾ എടുക്കാം, തിരിച്ചു വെക്കാം, സമയപരിധിയും ഇല്ല.. എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് പ്രവർത്തിക്കുന്ന രീതി.

നോളജ് ഷെയറിംഗ് ന് ഇത്രയും മാതൃകാപരമായ ആശയം വേറെ ഉണ്ടാവുമോ ..? അത് മാത്രമല്ല പരസ്പരം സംവദിക്കാനും ചർച്ചകൾ നടത്താനും ഒക്കെയും ഇതുപകരിക്കും..നിങ്ങളുടെ കയ്യിലുള്ള എക്സ്ട്രാ books അല്ലെങ്കിൽ വായിച്ചു കഴിഞ്ഞ് പഴയ ബുക്കുകൾ ഒക്കെ ഈ പുസ്തകശാലയിൽ ഏൽപ്പിക്കാം, അത് മറ്റാർക്കെങ്കിലും പ്രയോജനപ്പെടും. കുട്ടികളുള്ള വീട്ടിൽ ആണെങ്കിൽ ഒരുപാട് ചിൽഡ്രൻസ് ബുക്സ് ഉണ്ടാകും, കുട്ടികൾ വലുതാവുന്നതോടൊപ്പം ആവശ്യം ഇല്ലാതാവുന്നവ.. സ്ട്രീറ്റ് ലൈബ്രറികൾ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനത്തെ ആവശ്യമില്ലാത്ത ബുക്സുകളും എക്സ്ട്രാ ബുക്സും ഒക്കെ അവിടെ കൊണ്ട് വയ്ക്കാം.

തെരുവിൽ ആയതുകൊണ്ട് നടത്തിപ്പിന് പ്രത്യേകിച്ച് ഒരു ചെലവും ആവശ്യമില്ല. കാലം കഴിയുന്തോറും ബുക്സ് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത ഒരു സ്ട്രീറ്റ് ലൈബ്രറിയിലും ഇതുവരെ ഇല്ല, മറിച്ച് ആളുകളുടെ സംഭാവന കൊണ്ട് കൂടിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ആരെങ്കിലും ബുക്സ് എടുത്തോണ്ട് പോയാലും അതിനു പകരം വേറെ ആരെങ്കിലും ആയിരിക്കും രണ്ടോ മൂന്നോ ബോക്സുകൾ വരെ പകരം വയ്ക്കുന്നത് .. പരസ്പരം അറിയാതെ തന്നെ മുഴുമിപ്പിക്കപെടുന്ന ഒരു സൈക്കിൾ.

പരസ്പര വിശ്വാസം എല്ലാവരും കാത്തുസൂക്ഷിക്കേണ്ടതായ് വരുമ്പോൾ അത് ഒരാളുടെ മാത്രം ബാധ്യത ആവില്ലല്ലോ, അപ്പൊ എല്ലാവരും അറിഞ്ഞങ്ങ് സഹകരിക്കും, ഉത്തരവാദിത്വം എല്ലാവരിലും എത്തുമ്പോൾ വിശ്വാസങ്ങളും നിലനിൽക്കും.ഈ സ്ട്രീറ്റ് ലൈബ്രറിയുടെ ഏറ്റവും വലിയ ആകർഷണം സ്വതന്ത്രമായി ആയി ബുക്ക് വായിക്കാം എന്നുള്ളത് തന്നെ. അതേപോലെ ബുക്സിന്റെ ഈസി ആയുള്ള റീസൈക്ലിംങ്ങും.ശരിക്കും ഈ സ്ട്രീറ്റ് ലൈബ്രറികൾ ഒരു സംഭവം തന്നെയല്ലേ..ഓസ്ട്രേലിയയിൽ ഇത്തരം ഒരു പാട് സ്ട്രീറ്റ് ലൈബ്രറികളുണ്ട്.Pic: Street libraryഎന്തുകൊണ്ട് നമ്മുടെ ചുറ്റിലും ഇതുപോലെ ചിലതൊക്കെ ആയിക്കൂടാ.. നമ്മുടെ വീടിൻറെ മുൻപിലോ റോഡ്സൈഡിലോ അങ്ങനെ ഇത്തിരി സ്ഥലമുള്ള എവിടെയെങ്കിലും .. ശരിക്കും നഷ്ടപ്പെടുന്ന സൗഹൃദങ്ങളെയും അയൽപക്ക കൂട്ടായ്മകളെയും ഒക്കെ ഇതു് കോർത്തിണക്കും. നിങ്ങൾക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമെങ്കിൽ എങ്കിൽ ഷെയർ ചെയ്യൂ..

ഓർമ്മകൾ ദ്രവിക്കുമോ…

മരണത്തിൻ ശൂന്യതയുടെ ആഴങ്ങളിലേക്ക് ജീവിച്ചിരിക്കുന്ന മനസ്സുകൾ പറിച്ചെടുക്കപ്പെടുമ്പോൾ..
ആ ശൂന്യനിലയുൾക്കൊള്ളാൻ മരിക്കാത്ത ഓർമ്മകൾക്കാവതെങ്ങനെ?

ചിതലുകളരിച്ചു തിന്നെൻ
ഓർമ്മകൾ ദ്രവിച്ചു തീരാൻ
തപം ചെയ്തൂ നിരർത്ഥകം
പിന്നെയും ഞാൻ….

നീർമണിമുത്തുകൾ

കണ്ണുനീർ തുള്ളികളെ മറ്റാർക്കെങ്കിലും നോക്കി കരയാനോ ചിരിക്കാനോ വിട്ടുകൊടുന്നതെന്തിന്?

അനുമതിയാരായുമ്പോഴും വിസമ്മതം മോഹിച്ചുവോ

ചേമ്പിലതന്നിലെ
നീർത്തുള്ളിയായി
ഞാൻ, ഒരേ ക്ഷണം
നിന്നോടു ചേർന്നും
നിന്നെ വെടിഞ്ഞും

പോകാനനുമതി തേടിടുമ്പോഴും
വിസമ്മതമല്ലോ മോഹിച്ചു ഞാൻ.

സമയമായി

ഒപ്പം കൂടാനില്ല ഞാനേകയായി
മടങ്ങുന്നു
സമയമായി എൻ കാലവും
ഗണിക്കപ്പെട്ടു
നിനക്കായിത്തുടിച്ചൊരാ ഹൃദയവും നിലക്കാറായ്
കണ്ണീരിൻ നനവുള്ള മിഴികളും
മയങ്ങാറായി .

മുഴങ്ങുന്നു നാദമെൻ കർണ്ണപുടങ്ങളിൽ
കാലാധിപയാം ദേവീ
നിൻ പദസരനാദമിതെത്ര മനോഹരം.