കൺപീലി

കാറ്റൊന്നാഞ്ഞടിച്ച നേരം

മിഴിയൊന്നു ചിമ്മിയടച്ച നേരം

കണ്ണാഴങ്ങളിലേക്കൊരാൾ

പാഞ്ഞുചെന്നു

കണ്ണു

തിരുമ്മി,

കണ്ണു കലങ്ങീ,

പിന്നെ, കൈയ്യോടെ പൊക്കി

വെളിയിലാക്കി

കുറ്റബോധം

തെറ്റ് ചെയ്തില്ലെന്നുറപ്പുണ്ടെന്നാകിലും

കുറ്റപ്പെടുത്തിയൊറ്റപ്പെടുത്തി

കുറ്റബോധം ജനിപ്പിച്ച്

സമാധാനം

കളയാൻ സ്വമനസ്സൊരെണ്ണം മതിയല്ലോ

ആണെന്നോ പെണ്ണെന്നോ വേർതിരിവെന്തിനാ..?

കുറെ നാൾ മുന്നേ ഒരു സ്കാനിംഗ് സെൻററിൽ കരിമഷി എഴുതിയ രണ്ട് വിടർന്ന മിഴികൾ ഉള്ള ഒരു റിസപ്ഷനിസ്റ്റിനെ കണ്ടിരുന്നു. “കണ്ണു കാണാൻ നല്ല ഭംഗീ ണ്ട്” ന്ന് അവരോട് പറയണം ന്നു തോന്നി, പറയുകയും ചെയ്തു. അത് കേട്ട് അവർ സന്തോഷത്തോടെ ഉറക്കെ ചിരിച്ചു, എന്നിട്ട് കുറച്ചപ്പുറത്തിരുന്ന സുഹൃത്തിനോടും അവരത് പങ്കുവെച്ചു.

അവരുടെ ചിരി കണ്ടപ്പോൾ എൻറെ കണ്ണും തെല്ലൊന്നു വിടർന്നു. വിടർന്ന കണ്ണിനോട് ഞാനും പതുക്കെ പറഞ്ഞൊന്ന് പുകഴ്ത്തി ‘നീയും മോശമല്ലെന്ന്’. ഇനി കാര്യത്തിലേക്ക് വരാം, എൻറെ ഒരു ഫ്രണ്ടിനോട് ഈ മാറ്റർ പറഞ്ഞപ്പോൾ അവൻ എൻറെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

എൻ്റെ സ്ഥാനത്ത്, അവനായിരുന്നു തീർത്തും അപരിചിതയായ ആ റിസപ്ഷനിസ്റ്റിനെ ഇങ്ങനെ പ്രശംസിച്ചിരുന്നതെങ്കിൽ സ്വാഭാവികമായും അവർ ഇത്രയും ഉച്ചത്തിൽ ചിരിക്കില്ലായിരിക്കും” എന്ന്.

ശരിയാണത്, കാരണം ഫ്ലേർട്ടിംഗ് ആണെന്നേ നാച്വറൽ ഇൻസ്റ്റിൻക്ടിൽ ആർക്കും തോന്നുള്ളൂ. അങ്ങനെയല്ലാത്തവരും ഏറെയുണ്ടാകാം, എങ്കിലും മറിച്ചൊന്നു ചിന്തിക്കാൻ പറ്റാത്ത വിധം സോഷ്യൽ കണ്ടീഷനിങ് വിധേയരാണ് നമ്മളിലോരോരുത്തരും. അങ്ങനെ നമ്മുടെ ചിന്തകളെ ജനറലൈസ് ചെയ്യിപ്പിച്ചത് സ്വാഭാവികമായും കുറെ പേരുടെ ‘കോഴിത്തരം’ തന്നെയാവും എന്നുള്ളതും വസ്തുത തന്നെ.

പരിചയമില്ലാഞ്ഞിട്ടു കൂടി ആ റിസപ്ഷനിസ്റ്റിനോട് അങ്ങോട്ട് കേറി ഭംഗി ഉണ്ടെന്ന് പറയാൻ തോന്നിയത് ഞാനും ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാവാം. ഞാൻ ഒരു ആണായിരുന്നെങ്കിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കോമൺ ഭയത്താൽ ഒരിക്കലും നേരെ പോയി അങ്ങനെ പറയില്ലായിരിക്കാം. (ചിലപ്പോ പറഞ്ഞു എന്നും വരാം, കാരണം ഫ്ലേർട്ടിംഗ് അല്ലല്ലോ ഞാൻ ഉദ്ദേശിച്ചത്)

സെയിം ജെൻഡർ ആണ് അങ്ങനെ പറയുന്നത് എങ്കിൽ ഫ്ലേർട്ടിങ് ആണെന്ന് കരുതില്ല, എങ്കിൽ പിന്നെ ഓപ്പോസിറ്റ് ജെൻഡർ ആണെങ്കിൽ എന്താ.. എന്തിനാ അവിടെ എല്ലായിപ്പോഴും ഫ്ലേർട്ടിംഗ് ഫ്ലേവർ മാത്രം കൽപ്പിച്ചു കൊടുക്കണം, എന്തുകൊണ്ടതിനെ കാഷ്വലി എടുത്തു കൂടാ..

ഇതേ സിറ്റ്വേഷൻ ഒന്ന് തിരിച്ചു വെച്ചാലും അവസ്ഥ ഇതുതന്നെ. അതായത് ഒരു സ്ത്രീ ചെന്ന് മെയിൽ റിസപ്ഷനിസ്റ്റിനോട് ഭംഗി ഉണ്ടെന്ന് പറഞ്ഞാൽ വ്യാഖ്യാനങ്ങൾ ചിലപ്പോൾ പ്രതീക്ഷിക്കാത്ത തലങ്ങളിൽ വരെ എത്താം. (പെണ്ണ് പിഴ ആണെന്നു വരെ.) അത്രയ്ക്കുണ്ട് നമ്മളിലോരോരുത്തരിലും മുൻവിധികൾ.

പറഞ്ഞുവന്നത് എന്താണെന്നുവച്ചാൽ,

നിസ്വാർത്ഥമായ സ്നേഹത്തിനു മുമ്പിലും നിഷ്കളങ്കമായ, ജെന്യൂൻ ആയ അഭിപ്രായങ്ങൾക്ക് മുമ്പിലും ആണെന്നോ പെണ്ണെന്നോ ഉള്ള വേർതിരിവ് മനസ്സിൽ കുത്തിവെക്കാതിരിക്കണം

സ്നേഹം തോന്നുമ്പോൾ ജെൻഡർ ബയാസ് ഇല്ലാതെ, ആൺ-പെൺ വേർതിരിവില്ലാതെ, പ്രകടിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ആരുടെ ദൗർഭാഗ്യം ആണ് ,
സ്നേഹിക്കുന്നവരുടെയോ ? സ്നേഹിക്കപ്പെടുന്നവരുടെയോ ?

സോഷ്യലി കണ്ടീഷൻഡ് മൈൻഡ് ഒന്ന് മാറ്റി വെച്ച് മുൻവിധികളില്ലാതെ ഈ സമൂഹത്തെ കാണാൻ ശ്രമിക്കാം, പ്രകടിപ്പിക്കേണ്ടത് അതാത് സമയത്ത് ഹെൽത്തി ആയി തന്നെ പ്രകടിപ്പിച്ചു കൊണ്ട്.

“ശവകുടീരത്തിൽ ചെന്ന് പൂവിട്ടാൽ ഞാൻ അറിയുമോ” ~ മാധവിക്കുട്ടി

മിറർ സോൾ

മനസ്സുകളുടെ പ്രതിഫലനം നീയോ ഞാനോ ആരാണ് ആദ്യം അറിഞ്ഞത്? ഒരു ദർപ്പണത്തിൽ എന്ന പോലെ നിന്നിൽ ഞാൻ എന്നെ തന്നെയല്ലേ കണ്ടത്?

ജന്മജന്മാന്തരങ്ങൾ ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, എങ്കിലും ചിലരെയൊക്കെ നെഞ്ചോടു ചേർത്ത് പോവുന്നത്, പോയ ജന്മത്തിലെ ബന്ധം കാരണമാവും എന്ന് ഇപ്പോൾ തോന്നി പോവുന്നു..

നീഎൻറെ പ്രതിഫലനം തന്നെയാണ്, ശ്വാസനില പോലും അളന്നെടുക്കാവുന്ന തരത്തിലുള്ള പ്രതിഫലനങ്ങൾ. എന്നിട്ടും ആദ്യം ഞാൻ വഴിമാറി നടന്നിരുന്നു.. നഷ്ടപ്പെടാതിരിക്കാൻ നമുക്കിനി കണ്ടുമുട്ടാതിരിക്കാം എന്നു പോലും ഓർത്തിരുന്നു.. പക്ഷേ നിന്നെ കാണാതിരുന്ന നിമിഷങ്ങളിലെല്ലാം എനിക്ക് എന്നെ തന്നെയാണ് നഷ്ടപ്പെട്ടു കൊണ്ടിരുന്നത്..

നീയും ഒരുനാൾ ഈ താദാത്മ്യപെടൽ തിരിച്ചറിയും. അന്ന് നീയതിനെ പ്രണയം എന്ന് മാത്രം വിളിക്കരുത്..ചേർത്തു പിടിച്ചിട്ടും ചാരെ അണച്ചിട്ടും നിന്നോട് ചേരാതെ ഞാൻ മാറി നിന്നത് ഒരു പക്ഷേ അങ്ങനൊരു ഭീതി എൻ്റെ മനസ്സിലുള്ളതോണ്ടാവും.. എങ്കിലും പറഞ്ഞു വെക്കുന്നു, നീ എപ്പോഴും എൻ്റെ ചുറ്റിലും ഒരു ചിന്തയായി അലയടിക്കുന്നുണ്ട്..

കൗതുകമോ വിഭ്രമമോ ആയിരുന്നില്ല, ആകസ്മികമായി ഒരേ തലത്തിൽ ചിന്തകൾ കൂട്ടിമുട്ടുന്നത് കണ്ടപ്പോൾ ഉള്ള അത്ഭുതമായിരുന്നു ആദ്യം. പിന്നെ പിന്നെ അത് നിത്യമായപ്പോൾ അത്ഭുതം ഒരു ആത്മബന്ധത്തിന് വഴിമാറിക്കൊടുത്തു. ആ സ്നേഹം അത്രമേൽ നിശബ്ദവും വിശുദ്ധവും ആയിരുന്നു. സ്നേഹത്തിൻറെ ഒരു പരിണാമ നാമങ്ങളിലും അത് ചെന്ന് പെടാതിരിക്കട്ടെ..

ഇഷ്ടം, പ്രണയം, വാത്സല്യം ഇങ്ങനെ സ്നേഹത്തിൻറെ ഒരു വിശേഷണങ്ങളും അനുയോജ്യമാവാത്ത ചില മനസ്സടുപ്പങ്ങളുമുണ്ട്..നിർവ്വചിക്കപ്പെടരുതാത്ത മനസ്സടുപ്പങ്ങൾ !!

മഴനൂലിഴയുടെ കഥ

മനസ്സുകളുടെ ഇഴയടുപ്പങ്ങളിലും വേറിട്ടുനിന്ന ഒരു മഴനൂലിഴയുടെ കഥ കേട്ടിട്ടുണ്ടോ..?

“നിൻറെ കണ്ണിൽ പ്രണയം മാത്രം നിറഞ്ഞു നിൽക്കുന്നത് കണ്ടു ആ മഴനൂലിഴ നിർത്താതെ പെയ്തു.. നിനക്കു തിരികെ തരാൻ ആകാത്ത സ്നേഹമത്രയും മഴയായ് ഒഴുക്കി..

നീ എന്നെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ..

പ്രണയമല്ല, മനസ്സുകളെ ഇഴയടുപ്പിച്ചതെന്ന് നീ എന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ..”

സോഷ്യൽ മീഡിയാ ട്രോളുകളും മാനസിക പ്രശ്നങ്ങളും

2 വർഷം മുമ്പ് ഒരു ബ്ലോഗർന്റെ മരണവാർത്ത അറിഞ്ഞിരുന്നു, അതിന്നും
മായാതെ മനസ്സിലുടക്കി കിടപ്പുണ്ട്. ഏറെ പരിചയമില്ലാഞ്ഞിട്ടും, ആ ഓർമ്മ ഇടക്കിടെ കയറി വരും. ഇന്നലെ വീണ്ടും അദ്ദേഹത്തെപ്പറ്റി വായിക്കാനിടയായി, വേറൊരു ബ്ലോഗ് പോസ്റ്റിൽ. സോഷ്യൽ മീഡിയ ട്രോൾ കാരണം സ്വയം ജീവനെടുത്ത ഒരു കഥയായ്!!

മനസ്സിൽ വീണ്ടും ഒരു കല്ലെടുത്തു വെച്ച പോലായി അതറിഞ്ഞതിൽ പിന്നെ..

വിമർശനങ്ങൾ പലപ്പോഴും, വിമർശിക്കപ്പെടുന്നവരുടെ അവസ്ഥകൾ പൂർണ്ണമായും അറിഞ്ഞിട്ടാവണമെന്നില്ല ചെയ്യുന്നത്. അനുഭവങ്ങളും മനസ്സിലുള്ള ചിത്രങ്ങളും പിന്നെ കുറേയേറെ കേട്ടറിവുകളും ബാക്കി പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മെനയുമ്പോൾ, എത്ര മനക്കരുത്തുള്ളവരാണെന്ന് പറഞ്ഞാലും അതു കൊള്ളുന്നവരനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ മറ്റൊരാൾക്കും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

വിമർശിക്കപ്പെടുന്നവരുടെ സാഹചര്യങ്ങളും അവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കാതെയുള്ള ക്രൂരമായ വ്യക്തിഹത്യകൾ ഒരു പക്ഷേ അവരെക്കൊണ്ടെത്തിക്കുന്നത് പിന്നീടാർക്കും തന്നെ അവരെ ജീവിതത്തിലേക്ക് തിരിച്ചെടുക്കാൻ പറ്റാത്തിടങ്ങളിലാവാം.

അവർ നിങ്ങളോട് പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തെന്നു തോന്നുന്നുവെങ്കിൽ തന്നെ സമൂഹ മാധ്യമങ്ങളല്ലല്ലോ അതിനുള്ള നീതി നിർവ്വാഹകർ !!

നിരുപദ്രവകരമായ ട്രോളുകളും കൺസ്ട്രക്ടീവ് ക്രിട്ടിസിസങ്ങളും ആവാം. എന്നാ സാഹചര്യങ്ങളറിയാതെ, അല്ലെങ്കിൽ സാഹചര്യങ്ങളെ മുതലെടുത്തു കൊണ്ടുള്ള അതിരുവിട്ട മാനഹത്യകൾ ഒന്നിനും പരിഹാരമല്ലെന്നു മാത്രമല്ല, വിമർശിക്കുന്നവർ തന്നെ പാശ്ചാത്തപിക്കാൻ ഉള്ള ഒരു സാഹചര്യം ഭാവിയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ആരേയും ന്യായീകരിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിതെഴുതുന്നത്,

ഇരയായാലും പ്രതിയായാലും സോഷ്യൽ മീഡിയ ട്രോളിൽ നാളെ ആരും തന്നെ വധിക്കപ്പെടാതിരിക്കട്ട..

ഈറൻ ഓർമ്മകൾ

ഓരോ തന്മാത്രയേയും അഗ്നി എടുത്തു ,

ശേഷം വന്ന ചാരത്തെ പുഴയും.

ബാക്കിയായ ഓർമ്മകളെ തിരിച്ചെടുക്കാൻ മാത്രം

ഒരു പുഴയും അഗ്നിയും വന്നില്ല..

ഭ്രാന്ത്

എല്ലാം മറന്ന്
സർവ്വം ത്യജിച്ച്
ആരാലും കാണാതെ
ആരെയും കേക്കാതെ
യറിയാതെയൊരുന്മാദ
തിടമ്പിൽ, ഒന്നുമില്ലായ്മ
തൻ മടിയോരം ചേരുവാൻ
ഇനിയെത്ര നാളുകൾ ബാക്കി?

#ഭ്രാന്ത്

തിരയും തീരവും

തീരമൊരു നാൾ തിരയോടു ചൊല്ലി,
‘അലയുന്നു ഞാൻ നിന്നിലലിയാനെ
ന്നാകിലും അരുതിനിയും വരരുതു
നീയെന്നുള്ളം ഉരുകും വഴിയോരമേ’

തിരയലകളാക്ഷണം മറുമൊഴിയേകി,
‘കാണാതെ പോവാനാവില്ലെനിക്ക്
വഴിമാറിപ്പോവുകയെങ്ങന്നെയീ
പോയ ജന്മത്തിൻ മാറ്റൊലികൾ’

ജീവിതത്തിലെ വെല്ലുവിളികൾ

“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് അപ്രതീക്ഷിതമായതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)

ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം, എന്തും എപ്പോഴും സംഭവിക്കാം.

വിധിയിൽ വിശ്വസിക്കുന്നവർക്ക് സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം..

അല്ലാത്തവരോ, അപ്രതീക്ഷിതമായതിനോട് പൊരുത്തപ്പെടാൻ പഠിക്കുക തന്നെ..